Sunday, November 29, 2009

മനുഷ്യരെകൊണ്ട് ദൈവം ചെയ്യിക്കുന്നത്‌ ?

എന്തിനാണ് ദൈവം മനുഷ്യനെ സൃഷ്ടിച്ചത്?. മനുഷ്യനെ വഴിപിഴപ്പിക്കാന്‍ പിശാചിനെയും സൃഷ്ടിച്ച ദൈവത്തിന്റെ ഉദ്ദേശ്യമെന്ത്?. എല്ലാം അറിയുന്ന ദൈവം മനുഷ്യനെ പരീക്ഷിക്കുന്നതെന്തിന്?. തുടങ്ങിയ ചോദ്യങ്ങള്‍ അവഗണിക്കാവുന്നതല്ല. ഈ ചോദ്യങ്ങള്‍ക്ക് ഖുര്‍ആനില്‍ നിന്ന് ലഭിക്കുന്ന മറുപടി മൌദൂദി ഇങ്ങനെ സംഗ്രഹിക്കുന്നു. വായിക്കുക:

'മനുഷ്യരെയെല്ലാം ഏതെങ്കിലും തരത്തില്‍ സന്‍മാര്‍ഗത്തില്‍ കൊണ്ടുവരികയാണ് ആവശ്യമെങ്കില്‍ പ്രവാചകനിയോഗം, വേദാവതരണം, വിശ്വാസികളും അവിശ്വാസികളുമായുള്ള സംഘട്ടനം, സത്യപ്രബോധനത്തിന്റെ ക്രമേണയുള്ള ലക്ഷ്യസാഫല്യം-ഇവയുടെയൊക്കെ ആവശ്യമെന്തായിരുന്നു? അതാകട്ടെ അല്ലാഹുവിന്റെ സൃഷ്ടിശക്തിയുടെ നേരിയൊരാഗ്യംകൊണ്ടുമാത്രം സാധിക്കാവതായിരുന്നുവല്ലോ. എന്നാല്‍ ആ മാര്‍ഗത്തിലൂടെ പ്രസ്തുത ലക്ഷ്യം നേടണമെന്നല്ല ദൈവേഛ. പിന്നെയോ, സത്യത്തെ തെളിവ് സഹിതം ജനസമക്ഷം സമര്‍പ്പിക്കുകയും, എന്നിട്ട് തങ്ങളുടെ ശരിയായ ചിന്താശക്തിയുപയോഗപ്പെടുത്തി അതവര്‍ തിരിച്ചറിയുകയും തികച്ചും സ്വതന്ത്രമായി അതില്‍ വിശ്വസിക്കുകയും ചെയ്യണമെന്നാണ് അവന്‍ ഇഛിച്ചിട്ടുള്ളത്. അതു പ്രകാരം സത്യവിശ്വാസികള്‍ തങ്ങളുടെ ജീവിതചര്യകളെ സത്യത്തിന്റെ മൂശയില്‍ വാര്‍ത്തെടുത്ത് അസത്യവാദികളെ അപേക്ഷിച്ചു തങ്ങളുടെ സദാചാരമേന്‍മയും ധാര്‍മികോന്നതിയും സ്വജീവിതത്തിലൂടെ തെളിയിച്ച്, സുശക്തമായ വാദസ്ഥാപനം കൊണ്ടും അത്യുല്‍കൃഷ്ടമായ ലക്ഷ്യംകൊണ്ടും മെച്ചമായ ജീവിത സിദ്ധാന്തം കൊണ്ടും പരിപാവനമായ ചര്യാഗുണം കൊണ്ടും മാനവ സമൂഹത്തിലെ നല്ലവരായ വ്യക്തികളെ തങ്ങളിലേക്കാകര്‍ഷിച്ച്, അസത്യത്തിനും അധര്‍മത്തിനുമെതിരില്‍ നിരന്തര സമരം നടത്തി, സത്യദീനിനെ അതിന്റെ സ്വാഭാവിക വളര്‍ച്ചയിലൂടെ ലക്ഷ്യത്തിലെത്തിയ്ക്കണമെന്നാണ് അല്ലാഹുവിന്റെ ഉദ്ദേശ്യം. ഈ പ്രവര്‍ത്തനത്തില്‍ അല്ലാഹു തങ്ങള്‍ക്കുവേണ്ട മാര്‍ഗനിര്‍ദ്ദേശം നല്‍കുന്നതുമായിരിക്കും. ഏതേതു ഘട്ടങ്ങളില്‍ ഏതുതരം സഹായത്തിനാണോ അവര്‍ അര്‍ഹരായിട്ടുള്ളത് അത്രകണ്ട് സഹായവും നല്‍കും. എന്നാല്‍ ഈ പ്രകൃതിയുക്തമായ മാര്‍ഗം കയ്യൊഴിച്ച് അല്ലാഹുവിന്റെ ശക്തിയുടെ വിളയാട്ടം കൊണ്ടുമാത്രം, ദുഷിച്ച ചിന്താഗതികളെയും നിഷിദ്ധ ജീവിതരീതികളെയും തുടച്ചുനീക്കി, ജനസാമാന്യത്തില്‍ പരിശുദ്ധ ആദര്‍ശങ്ങളും ഉത്തമ നാഗരികതയും വളര്‍ത്തണമെന്നു അഭിലഷിക്കുന്നുവെങ്കില്‍ അതു നടപ്പുള്ള കാര്യമല്ല. എന്തുകൊണ്ടെന്നാല്‍ അല്ലാഹുവിന്റെ നയതന്ത്രത്തിനും യുക്തിവൈഭവത്തിനും നിരക്കാത്ത ഒന്നാണിത്. അല്ലാഹു മനുഷ്യനെ ഒരുത്തരവാദപ്പെട്ട സൃഷ്ടിയെന്ന നിലയില്‍ ഇഹലോകത്ത് നിയോഗിച്ചയച്ചതും, തന്റെ ജീവിത വ്യാപാരങ്ങളില്‍ സ്വാധികാരം കല്‍പിച്ചരുളിയതും, അനുസരണത്തിനും അനുസരണക്കേടിനും സ്വാതന്ത്യ്രം നല്‍കിയതും, ഐഹികജീവിതത്തെ പരീക്ഷണഘട്ടമാക്കിവെച്ചതും, സ്വന്തം പരിശ്രമത്തിനൊത്ത് നല്ലതോ തിയ്യതോ ആയ പ്രതിഫലദാനത്തിന് ഒരു സമയം നിശ്ചയിച്ചതുമെല്ലാം ആ മഹത്തായ യുക്തി വൈഭവത്തിന്റെ താല്‍പര്യമത്രെ.'

Friday, November 27, 2009

ഈദിന്റെ സന്ദേശം

ഇബ്റാഹീം പ്രസ്താവിച്ചു: 'ഞാന്‍ എന്റെ റബ്ബിങ്കലേക്കു പോകുന്നു. അവന്‍ എനിക്കു മാര്‍ഗദര്‍ശനമരുളും. നാഥാ, എനിക്ക് ഒരു സല്‍പുത്രനെ പ്രദാനം ചെയ്യേണമേ!' (ഈ പ്രാര്‍ഥനക്ക് ഉത്തരമായി) നാം അദ്ദേഹത്തിന് സഹനശാലിയായ ഒരു പുത്രന്റെ സുവിശേഷമരുളി. പുത്രന്‍ അദ്ദേഹത്തോടൊപ്പം പ്രയത്നിക്കുന്ന പ്രായമായപ്പോള്‍ (ഒരു ദിവസം) ഇബ്റാഹീം പറയുന്നു: 'മകനേ, ഞാന്‍ നിന്നെ അറുക്കുന്നതായി സ്വപ്നദര്‍ശനമുണ്ടായിരിക്കുന്നു. പറയൂ, ഇതേപ്പറ്റി നിനക്ക് എന്തു തോന്നുന്നു?' മകന്‍ പറഞ്ഞതെന്തെന്നാല്‍, പ്രിയപിതാവേ, അങ്ങ് കല്‍പിക്കപ്പെട്ടതെന്തോ അത് പ്രവര്‍ത്തിച്ചാലും. ഇന്‍ശാഅല്ലാഹ്-അങ്ങയ്ക്ക് എന്നെ ക്ഷമാശീലരില്‍ പെട്ടവനെന്നു കാണാം. അങ്ങനെ ഇരുവരും സമര്‍പ്പിതരായി. ഇബ്റാഹീം പുത്രനെ കമഴ്ത്തിക്കിടത്തിയപ്പോള്‍ നാം വിളിച്ചു: അല്ലയോ ഇബ്റാഹീം! നീ സ്വപ്നം സാക്ഷാത്കരിച്ചുകഴിഞ്ഞു. സുകൃതികള്‍ക്ക് നാം ഈവിധം പ്രതിഫലം നല്‍കുന്നു. നിശ്ചയം, ഇതൊരു തുറന്ന പരീക്ഷണം തന്നെയായിരുന്നു. നാം മഹത്തായ ഒരു ബലി തെണ്ടം നല്‍കിക്കൊണ്ട് ആ ബാലനെ മോചിപ്പിച്ചു. അദ്ദേഹത്തിന്റെ സല്‍ക്കീര്‍ത്തികള്‍ പിന്‍തലമുറകളില്‍ എന്നെന്നും അവശേഷിപ്പിക്കുകയും ചെയ്തു. ഇബ്റാഹീമിനു സലാം. സുജനങ്ങള്‍ക്ക് നാം ഇങ്ങനെത്തന്നെ പ്രതിഫലം നല്‍കുന്നു. നിശ്ചയം, അദ്ദേഹം നമ്മുടെ വിശ്വാസികളായ ദാസന്‍മാരില്‍പെട്ടവനായിരുന്നു. നാം അദ്ദേഹത്തിന് ഇസ്ഹാഖിന്റെ സുവിശേഷം നല്‍കി. - സജ്ജനങ്ങളില്‍ പെട്ട ഒരു പ്രവാചകന്‍. അദ്ദേഹത്തെയും ഇസ്ഹാഖിനെയും നാം അനുഗ്രഹിച്ചു. ഇന്നോ, അവരുടെ സന്തതികളില്‍ ചിലര്‍ വിശിഷ്ടരാകുന്നു. ചിലര്‍ തങ്ങളോടുതന്നെ സ്പഷ്ടമായ അക്രമമനുവര്‍ത്തിക്കുന്നവരുമാകുന്നു. (37:99-113)

Tuesday, November 17, 2009

പ്രതിപാദ്യവും പ്രമേയവും

ദൈവനാമത്തില്‍ ആരംഭിച്ച് മനുഷ്യര്‍ എന്നര്‍ഥമുള്ള അന്നാസ് എന്നപദത്തോടുകൂടി അവസാനിക്കുന്ന വിശുദ്ധഖുര്‍ആനില്‍ പ്രതിപാദ്യവിഷയം മനുഷ്യനാണ്. ദൈവം ആദമിനെ സൃഷ്ടിച്ച് ഭൂമിയിലേക്കയക്കുമ്പോള്‍ നല്‍കിയ വാഗ്ദാനമാണ്, മനുഷ്യന് ആവശ്യമായ മാര്‍ഗദര്‍ശനങ്ങളുമായി പ്രവാചകന്‍മാരെ അയക്കും എന്നത്. അതിന്റെ പൂര്‍ത്തീകരണം ചരിത്രത്തിലുടനീളം കാണാന്‍ കഴിയും അക്കാര്യത്തിലേക്കാണ്. മൗലാനാ മൗദൂദി തന്റെ വിഖ്യാതമായ തന്റെ തഫ്ഹീമുല്‍ ഖുര്‍ആനിലൂടെ നമ്മടെ ശ്രദ്ധ ക്ഷണിക്കുന്നത്. തുടര്‍ന്ന് വായിക്കുക.

'ഖുര്‍ആന്റെ ഈ മൗലികസ്വഭാവം മനസ്സിലായിക്കഴിഞ്ഞാല്‍ അതിന്റെ പ്രതിപാദ്യവും കേന്ദ്രവിഷയവും ഉദ്ദേശ്യ ലക്ഷ്യങ്ങളും മനസ്സിലാക്കുക എളുപ്പമാണ്.
ഖുര്‍ആന്റെ പ്രതിപാദ്യം മനുഷ്യനാണ്. അവന്റെ ജയപരാജയങ്ങള്‍ ഏതില്‍ സ്ഥിതിചെയ്യുന്നുവെന്ന യാഥാര്‍ഥ്യം അത് ചൂണ്ടിക്കാണിക്കുന്നു. അതായത്, സങ്കുചിത വീക്ഷണത്തിനും ഊഹാനുമാനങ്ങള്‍ക്കും സ്വാര്‍ഥ-പക്ഷപാതങ്ങള്‍ക്കും വിധേയനായി മനുഷ്യന്‍ കെട്ടിച്ചമച്ച സിദ്ധാന്തങ്ങളും, ആ സിദ്ധാന്തങ്ങളവലംബമാക്കി കൈക്കൊണ്ട കര്‍മ-നയങ്ങളും യഥാര്‍ഥത്തില്‍ അബദ്ധവും അന്ത്യഫലം വെച്ചുനോക്കുമ്പോള്‍ സ്വയംകൃതാനര്‍ഥവുമാകുന്നു എന്ന യാഥാര്‍ഥ്യം. ഖുര്‍ആന്റെ കേന്ദ്രവിഷയം, മനുഷ്യനെ പ്രതിനിധിയായി നിയോഗിക്കവെ ദൈവം അറിയിച്ചുകൊടുത്തതെന്തോ അതുതന്നെയാണ്. അതുമാത്രമാണ് യാഥാര്‍ഥ്യം. ഈ യാഥാര്‍ഥ്യത്തിന്റെ വെളിച്ചത്തില്‍ മനുഷ്യനെ സംബന്ധിച്ച് ഉചിതവും ഉത്തമഫലദായകവുമായ നയം, നേരത്തേ നാം ശരിയായ നയമെന്നപേരില്‍ വിവരിച്ചിട്ടുള്ളതുമാത്രമാണ്.
ആ ശരിയായ നയത്തിലേക്ക് മനുഷ്യനെ ക്ഷണിക്കുകയും അവന്‍ അശ്രദ്ധകൊണ്ട് വിനഷ്ടമാക്കിയതും ധിക്കാരംകൊണ്ട് വികൃതമാക്കിയതുമായ ദൈവികസന്മാര്‍ഗത്തെ വീണ്ടും അവന്റെ മുമ്പില്‍ വ്യക്തമായി സമര്‍പ്പിക്കുകയുമാണ് ഖുര്‍ആന്റെ ലക്ഷ്യം.'

Wednesday, November 11, 2009

ദൈവം ഇഛിച്ചിരുന്നുവെങ്കില്‍ ഞങ്ങള്‍ തിന്‍മ ചെയ്യുമായിരുന്നില്ല !!!

(നിന്റെ ഇത്തരം വചനങ്ങള്‍ക്കു മറുപടിയായി) ഈ ബഹുദൈവവിശ്വാസികള്‍ തീര്‍ച്ചയായും പറയും: 'അല്ലാഹു ഉദ്ദേശിച്ചിരുന്നുവെങ്കില്‍ ഞങ്ങള്‍ ബഹുദൈവാരാധകരാകുമായിരുന്നില്ല. ഞങ്ങളുടെ പൂര്‍വപിതാക്കളും ആകുമായിരുന്നില്ല. ഞങ്ങള്‍ യാതൊന്നും നിഷിദ്ധമാക്കുകയുമില്ലായിരുന്നു.'124 അവര്‍ക്കു മുമ്പുള്ള ജനവും ഇതുപോലുള്ള സംഗതികള്‍തന്നെ പറഞ്ഞുകൊണ്ട് സത്യത്തെ നിഷേധിച്ചിട്ടുണ്ട്. അങ്ങനെ ഒടുവില്‍ അവര്‍ നമ്മുടെ ദണ്ഡനം ആസ്വദിച്ചു. അവരോടു പറയുക: 'നിങ്ങളുടെ പക്കല്‍, ഞങ്ങളുടെ മുമ്പില്‍ അവതരിപ്പിക്കാന്‍ കഴിയുന്ന വല്ല ജ്ഞാനവും ഉണ്ടോ? നിങ്ങള്‍, കേവലം ഊഹാധിഷ്ഠിതമായി ചലിക്കുകയും വെറും അനുമാനങ്ങളാവിഷ്‌കരിക്കുകയും ചെയ്തുകൊണ്ടിരിക്കുകയാണ്.' ഇനിയും പറയുക: '(നിങ്ങളുടെ ഈ ന്യായങ്ങള്‍ക്ക് എതിരായി) കുറിക്കുകൊള്ളുന്ന ന്യായം അല്ലാഹുവിന്റേതാകുന്നു. അല്ലാഹു ഇഛിച്ചെങ്കില്‍, നിസ്സംശയം നിങ്ങള്‍ക്കെല്ലാവര്‍ക്കും അവന്‍ സന്മാര്‍ഗം നല്‍കുമായിരുന്നു.'125 (6:148-149)

124. തങ്ങളുടെ അബദ്ധചെയ്തികള്‍ ന്യായീകരിക്കുവാന്‍ വേണ്ടി എക്കാലത്തും കുറ്റവാളികളും കേഡികളും ഉന്നയിക്കാറുള്ള ഒരൊഴികഴിവാണിത്: ഞങ്ങള്‍ ബഹുദൈവത്വം സ്വീകരിക്കുകയും ചില വസ്തുക്കള്‍ നിഷിദ്ധമാക്കുകയും ചെയ്തിട്ടുണ്ടെങ്കില്‍ അതു ദൈവത്തിന്റെ വേണ്ടുകയോടെയാണ്. അല്ലാഹു ഇഛിച്ചിരുന്നില്ലെങ്കില്‍ ഞങ്ങളില്‍നിന്ന് ഇത്തരം പ്രവൃത്തികള്‍ എങ്ങനെ ഉണ്ടാവും? അപ്പോള്‍ പടച്ചവന്റെ വേണ്ടുകയായതുകൊണ്ടു ഇതൊന്നും ഒരു തെറ്റല്ല; കുറ്റവുമല്ല. അഥവാ വല്ല കുറ്റവുമുണ്ടെങ്കില്‍ അതു ഞങ്ങളുടെതല്ല, അവന്റെതാണ്. ഞങ്ങള്‍ എന്തൊന്നു ചെയ്തുവോ അതു ദൈവം ചെയ്യിച്ചതാണ്. മറ്റൊന്നു ചെയ്യുക ഞങ്ങളുടെ കഴിവിന്നതീതമായിരുന്നു.

125. പ്രസ്തുത ഒഴികഴിവിന്നുള്ള പൂര്‍ണ്ണമായ മറുപടിയത്രെ ഇത്. ഈ വിശകലനത്തില്‍ നിന്ന് അത് മനസ്സിലാക്കാവുന്നതാണ്. ഒന്നാമതായി അല്ലാഹു പറഞ്ഞു: സ്വന്തം തെറ്റുകുറ്റങ്ങള്‍ക്ക് പടച്ചവന്റെ വേണ്ടുകയെന്നു ഒഴികഴിവ് പറയുന്നതും ശരിയായ മാര്‍ഗനിര്‍ദേശം സ്വീകരിക്കാതിരിക്കുന്നതും പണ്ടുമുതല്‍ക്കേ കുറ്റവാളികള്‍ സ്വീകരിച്ചുപോന്ന ഒരടവാണ്. അതിന്റെ പരിണാമമോ നാശവും. സത്യത്തിന്നെതിരായി ജീവിച്ചതിന്റെ ദുഷ്ഫലം അവരനുഭവിക്കുക തന്നെ ചെയ്തു.
രണ്ടാമതായി, അല്ലാഹു പറഞ്ഞു: ഒഴികഴിവിനായി നിങ്ങളുന്നയിക്കുന്ന ഈ ന്യായം ശരിയായ ജ്ഞാനത്തെ ആധാരമാക്കിയുള്ളതല്ല. വെറും ഊഹവും അനുമാനവും മാത്രമാണ്. അല്ലാഹുവിന്റെ വേണ്ടുകയെന്നൊരു പ്രയോഗം നിങ്ങള്‍ എവിടെനിന്നോ കേട്ടു. അതിന്മേല്‍ അനുമാനങ്ങളുടെ ഒരു കോട്ട കെട്ടിപ്പടുക്കുകയും ചെയ്തു. മനുഷ്യനെ സംബന്ധിച്ചിടത്തോളം യഥാര്‍ഥത്തില്‍ അല്ലാഹുവിന്റെ വേണ്ടുക എന്താണെന്ന് നിങ്ങള്‍ മനസ്സിലാക്കിയതേയില്ല. ദൈവേഛയെ നിങ്ങള്‍ മനസ്സിലാക്കിയത് ഇങ്ങനെയാണ്. ഒരുത്തന്‍ അല്ലാഹുവിന്റെ വേണ്ടുകയോടെ മോഷണം നടത്തുന്നുവെങ്കില്‍ മോഷ്ടാവ് കുറ്റക്കാരനല്ല. കാരണം, ദൈവേഛക്ക് വിധേയമാണ് അവനത് ചെയ്തിരിക്കുന്നത്. വാസ്തവമാകട്ടെ, മനുഷ്യനെ സംബന്ധിച്ചിടത്തോളം ദൈവേഛയുടെ പൊരുള്‍ ഒരിക്കലും അതല്ല. മനുഷ്യന്റെ മുമ്പില്‍ കൃതജ്ഞതയുടെയും കൃതഘ്‌നതയുടെയും രണ്ടു മാര്‍ഗങ്ങള്‍ അല്ലാഹു തുറന്നുവെക്കുന്നു. അനുസരണത്തിനും ധിക്കാരത്തിനുമുള്ള അവസരം നല്‍കുന്നു. ഈ രണ്ടു മാര്‍ഗങ്ങളിലൊന്ന് തിരഞ്ഞെടുത്ത് പ്രവര്‍ത്തിപ്പാനുള്ള സ്വാതന്ത്ര്യം മനുഷ്യന് സിദ്ധിച്ചിട്ടുണ്ട്. തെറ്റോ ശരിയോ ആയ ഏത് വഴിക്ക് അവന്‍ പോവാനുദേശിക്കുന്നുവോ അതിനുള്ള സൗകര്യം ദൈവം ചെയ്തുകൊടുക്കുന്നു. തന്റെ സാര്‍വ ലൗകിക താല്‍പര്യങ്ങള്‍ പരിഗണിച്ചുകൊണ്ട് അനുവദിക്കാവുന്നത്ര ആ പ്രവൃത്തി ചെയ്യുവാന്‍ ദൈവം അവന്ന് സമ്മതവും സൗകര്യവും നല്‍കുന്നു. അതാണ് വേണ്ടുകയുടെ ശരിയായ സാരം. അതിനാല്‍ ശിര്‍ക്ക് പ്രവര്‍ത്തിപ്പാനും വിശുദ്ധ ഭോജ്യങ്ങളെ നിഷിദ്ധമാക്കാനും മറ്റും നിങ്ങള്‍ക്കും നിങ്ങളുടെ പൂര്‍വികന്മാര്‍ക്കും ഉതവി തന്നിട്ടുണ്ടെങ്കില്‍ അതിന്റെ ഉത്തരവാദിത്വം നിങ്ങള്‍ക്കല്ല, ദൈവത്തിനാണെന്ന് പറയുന്നതിനര്‍ഥമില്ല. രണ്ടിലൊന്ന് തിരഞ്ഞെടുക്കാനുള്ള സ്വാതന്ത്ര്യവും സൗകര്യവും നല്‍കിയിരിക്കെ തെറ്റായത് തെരഞ്ഞെടുക്കുകയും പ്രവര്‍ത്തിക്കുകയും ചെയ്തതിനുത്തരവാദികള്‍ നിങ്ങള്‍ മാത്രമാണ്.
അവസാനമായി ഒരൊറ്റവാക്കില്‍ കാര്യത്തിന്റെ കഴമ്പ് എടുത്തുകാണിക്കുകയും ചെയ്യുന്നു.

'അല്ലാഹു ഉദ്ദേശിച്ചിരുന്നുവെങ്കില്‍ ഞങ്ങള്‍ ബഹുദൈവാരാധകരാകുമായിരുന്നില്ല.' എന്ന നിങ്ങളുടെ ഒഴികഴിവും ന്യായീകരണവും കൊണ്ട് വാദം പൂര്‍ണമാകുന്നില്ല. വാദം പൂര്‍ത്തീകരിച്ചുകൊണ്ട് നിങ്ങള്‍ പറയേണ്ടിയിരുന്നത് ഇപ്രകാരമാണ്. 'അല്ലാഹു ഇഛിച്ചെങ്കില്‍ നിങ്ങള്‍ക്കെല്ലാവര്‍ക്കും അവന്‍ സന്മാര്‍ഗം നല്‍കുമായിരുന്നു'. മറ്റൊരുവിധം പറഞ്ഞാല്‍ നിങ്ങള്‍ സ്വന്തം തിരഞ്ഞെടുപ്പ് സ്വാതന്ത്ര്യത്തെ ഉപയോഗപ്പെടുത്തി നേര്‍വഴിക്ക് നടപ്പാന്‍ ഒരുക്കമില്ല. മലക്കുകളെയെന്നപോലെ നിങ്ങളെയും അല്ലാഹു ജന്മനാ സന്മാര്‍ഗികളാക്കണമെന്നാണ് നിങ്ങളുദ്ദേശിക്കുന്നത്. അല്ലാഹുവിന്റെ ഇഛ മനുഷ്യനെ സംബന്ധിച്ചിടത്തോളം അതായിരുന്നുവെങ്കില്‍ തീര്‍ച്ചയായും അവനതു ചെയ്യുമായിരുന്നു. പക്ഷേ, ദൈവേഛ അതല്ല. അതുകൊണ്ടാണ് നിങ്ങള്‍ സ്വയം ഇഷ്ടപ്പെടുന്ന ദുര്‍മാര്‍ഗത്തില്‍ ചരിക്കുവാന്‍ നിങ്ങളെ അനുവദിച്ചത്.

ഈ ബഹുദൈവവിശ്വാസികള്‍ പറയുന്നു: 'അല്ലാഹു ഉദ്ദേശിച്ചിരുന്നുവെങ്കില്‍ ഞങ്ങളും ഞങ്ങളുടെ പൂര്‍വികരും അവന്നല്ലാതെ മറ്റൊരു വസ്തുവിനും ഇബാദത്ത് ചെയ്യുകയില്ലായിരുന്നു. അവന്റെ വിധിയില്ലാതെ യാതൊരു വസ്തുവിനും നിഷിദ്ധത കല്‍പിക്കുകയുമില്ലായിരുന്നു.'30 ഇത്തരം കുതര്‍ക്കങ്ങള്‍ അവര്‍ക്കു മുമ്പുള്ള ജനങ്ങളും ഉന്നയിച്ചിട്ടുള്ളതാകുന്നു.31 സന്ദേശം സുസ്പഷ്ടമായി എത്തിച്ചുകൊടുക്കുകയെന്നതല്ലാതെ ദൈവദൂതന്മാര്‍ക്ക് മറ്റെന്തുത്തരവാദിത്വമാണുള്ളത്? നാം എല്ലാ സമുദായത്തിനും ദൈവദൂതനെ നിയോഗിച്ചുകൊടുത്തിട്ടുണ്ട്. അദ്ദേഹം മുഖേന എല്ലാവര്‍ക്കും ഇപ്രകാരം അറിയിപ്പു നല്‍കുകയും ചെയ്തിട്ടുണ്ട്: 'അല്ലാഹുവിന് ഇബാദത്ത് ചെയ്യുവിന്‍, ത്വാഗൂത്തിന് ഇബാദത്തു ചെയ്യുന്നത് വര്‍ജിക്കുവിന്‍.'32 അനന്തരം അവരില്‍ ചിലര്‍ക്ക് അല്ലാഹു സന്മാര്‍ഗം പ്രദാനം ചെയ്തു. ചിലരെയാവട്ടെ, ദുര്‍മാര്‍ഗം കീഴടക്കിക്കളഞ്ഞു.33 നിങ്ങള്‍ ഭൂമിയില്‍ കുറച്ചു സഞ്ചരിച്ചുനോക്കൂ; കളവാക്കിയവരുടെ പരിണാമം എന്തായിരുന്നുവെന്ന്.34 അവരുടെ സന്മാര്‍ഗപ്രാപ്തിക്കുവേണ്ടി പ്രവാചകന്‍ എത്ര കൊതിച്ചാലും ശരി, അല്ലാഹു വഴിതെറ്റിക്കുന്നവന് അവന്‍ സന്മാര്‍ഗം നല്‍കുകയില്ല. ഇത്തരമാളുകളെ യാതൊരാള്‍ക്കും സഹായിക്കാന്‍ സാധിക്കുകയുമില്ല. (16:35-37)

31. അതായത്, ഇന്ന് നിങ്ങള്‍ നിങ്ങളുടെ അപഥസഞ്ചാരത്തിനും ദുര്‍വൃത്തികള്‍ക്കും കാരണം അല്ലാഹുവിന്റെ ഉദ്ദേശ്യമാണെന്ന ന്യായവാദം ചെയ്യുന്നത് ഒരു പുതിയ കാര്യമൊന്നുമല്ല. ദുര്‍വൃത്തരായ ആളുകള്‍ തങ്ങളുടെ മനഃസാക്ഷിയെ വഞ്ചിക്കുവാനും അവരെ ഉപദേശിക്കുന്നവരുടെ വായ മൂടിക്കെട്ടുവാനും എപ്പോഴും ഉപയോഗിച്ചുവന്ന പഴകിപ്പുളിച്ച ഒരു വാദമാണത്. മുശ്‌രിക്കുകളുടെ ന്യായവാദത്തിനുള്ള ആദ്യത്തെ മറുപടിയാണിത്. ഈ മറുപടിയുടെ സൗകുമാര്യം പൂര്‍ണമായി ആസ്വദിക്കണമെങ്കില്‍ മുശ്‌രിക്കുകള്‍ ഖുര്‍ആന്നെതിരില്‍ നടത്തിക്കൊണ്ടിരുന്ന ദുഷ്പ്രചരണങ്ങളെക്കുറിച്ച് തൊട്ടുമുന്നില്‍ പറഞ്ഞതുകൂടി ഓര്‍മയില്‍ വേണം. ഖുര്‍ആനെക്കുറിച്ച് അവര്‍ പറയുകയുണ്ടായി: അത് കേവലം പൂര്‍വികന്‍മാരുടെ കെട്ടുകഥകളാണ്. അതായത് നൂഹ് നബിയുടെ കാലം മുതല്‍ ആയിരക്കണക്കിന് പ്രാവശ്യം പാടിക്കൊണ്ടിരുന്നത് ആവര്‍ത്തിക്കയല്ലാതെ മുഹമ്മദ് നബി(സ) പുതുതായി ഒന്നും പറയുന്നില്ല എന്നായിരുന്നു അവരുടെ ആക്ഷേപം. അതിന് മറുപടിയായി ഇവിടെ അവരുടെ ഒരു ന്യായവാദം- അത് വളരെ ശക്തമായ ഒരു തെളിവെന്ന നിലയിലാണ് അവര്‍ ഉന്നയിക്കുന്നത്-ഉദ്ധരിച്ച ശേഷം സൂക്ഷ്മമായ ഒരു സൂചന നല്‍കിയിരിക്കയാണ്: ഹേ, ചങ്ങാതിമാരേ, നിങ്ങള്‍ എന്ത് ആധുനികന്‍മാരാണ്? നിങ്ങള്‍ വലിയ കോളായി ഉന്നയിക്കുന്ന ഈ തെളിവിലുമില്ല ഒരു പുതുമയും. ആയിരക്കണക്കിന് കൊല്ലങ്ങളായി അപഥ സഞ്ചാരികളായ ആളുകള്‍ ഉന്നയിച്ചുകൊണ്ടിരുന്ന അതേ പുരാതന വാദങ്ങള്‍ തന്നെയാണിത്. നിങ്ങള്‍ അതാവര്‍ത്തിക്കുക മാത്രമേ ചെയ്യുന്നുള്ളൂ.

എല്ലാം ഒരു കണക്കനുസരിച്ചുസൃഷ്ടിച്ചു

പരമദയാലുവും കരുണാവാരിധിയുമായ അല്ലാഹുവിന്റെ നാമത്തില്‍.

തന്റെ ദാസന്ന്, അദ്ദേഹം ലോകര്‍ക്കൊക്കെയും മുന്നറിയിപ്പുകാരനായിരിക്കാന്‍ (സത്യാസത്യങ്ങള്‍ മാറ്റുരച്ച് വേര്‍തിരിക്കുന്ന) ഈ ഫുര്‍ഖാന്‍ അവതരിപ്പിച്ചു കൊടുത്തവന്‍ അളവറ്റ അനുഗ്രഹമുടയവനത്രെ. ആകാശ-ഭൂമികളുടെ പരമാധിപത്യം അവന്റേതാകുന്നു. അവന്‍ ആരെയും പുത്രനായി വരിച്ചിട്ടില്ല. ആധിപത്യത്തില്‍ അവന്ന് യാതൊരു പങ്കാളിയുമില്ല.സകല വസ്തുക്കളെയും അവന്‍ തന്നെ സൃഷ്ടിക്കുകയും അവയ്ക്കു കൃത്യമായ പരിമാണം നിശ്ചയിക്കുകയും ചെയ്തിരിക്കുന്നു.* ഈ ജനം അവനെ വെടിഞ്ഞ് ഇതര ദൈവങ്ങളെ വരിച്ചു. അവരോ, യാതൊന്നും സൃഷ്ടിക്കുന്നില്ല. എന്നല്ല, അവര്‍ തന്നെ സൃഷ്ടിക്കപ്പെടുന്നവരാകുന്നു. തങ്ങള്‍ക്കു വല്ല ഗുണമോ ദോഷമോ ചെയ്യാനുള്ള അധികാരവും അവയ്ക്കില്ല. മരണമേകാനോ ജീവിതമേകാനോ, മരിച്ചവരെ പുനരുജ്ജീവിപ്പിക്കാനോ ഒന്നും കഴിവുമില്ല. (25:1-3)

* ഇതിനെ 'സകല വസ്തുക്കള്‍ക്കും ഓരോ പ്രത്യേക പരിമാണം വയ്ക്കുകയും ചെയ്തു' അല്ലെങ്കില്‍ 'സകല വസ്തുക്കള്‍ക്കും കൃത്യമായ കണക്ക് നിശ്ചയിക്കുകയും ചെയ്തു' എന്നും തര്‍ജമ ചെയ്യാവുന്നതാകുന്നു. എങ്ങനെ തര്‍ജമ ചെയ്താലും അതിന്റെ ആശയം പൂര്‍ണമായി ഉള്‍ക്കൊള്ളുകയില്ല. വിവക്ഷയിതാണ്: പ്രപഞ്ചത്തിലെ സര്‍വ വസ്തുക്കള്‍ക്കും അസ്തിത്വം നല്‍കുക മാത്രമല്ല അല്ലാഹു ചെയ്തിട്ടുള്ളത്. ഓരോ വസ്തുവിന്നും അതിന്റെ രൂപവും ജഡവും ശക്തിയും കഴിവുകളും ഗുണവിശേഷങ്ങളും കര്‍മങ്ങളും കര്‍മമാര്‍ഗ്ഗങ്ങളും നിലനില്‍പ്പിന്റെ കാലവും വളര്‍ച്ചയുടെയും വികാസത്തിന്റെയും നിയമങ്ങളും അസ്തിത്വത്തോടു ബന്ധപ്പെട്ട മറ്റെല്ലാ വിശദാംശങ്ങളും നിശ്ചയിച്ചു നല്‍കിയിട്ടുള്ളതും അവന്‍ തന്നെയാകുന്നു. എന്നിട്ടവന്‍ ഓരോ വസ്തുവും അതിന്റെ വൃത്തത്തില്‍ അതാതിന്റെ പ്രവൃത്തികള്‍ നടത്തേണ്ടതിന്നായി അസ്തിത്വലോകത്ത് കാരണങ്ങളും നിമിത്തങ്ങളും ഉപാധികളും സന്ദര്‍ഭങ്ങളും സംവിധാനിക്കുകയും ചെയ്തിരിക്കുന്നു.

തൗഹീദിനെ അതിന്റെ സമ്പൂര്‍ണ അധ്യാപനങ്ങളോടെ അവതരിപ്പിക്കുകയാണ് ഈയൊരു സൂക്തത്തില്‍. ഏതാനും പദങ്ങളില്‍ ഇത്രയും വിപുലമായ ആശയങ്ങള്‍ ഉള്‍ക്കൊള്ളുന്ന ഈ സൂക്തം വിശുദ്ധ ഖുര്‍ആനിലെ മഹത്തായ സൂക്തങ്ങളിലൊന്നാണ്. അതിന്റെ ആശയസീമകളെ ഉള്‍ക്കൊള്ളാന്‍ ഒരു മുഴുഗ്രന്ഥം പോലും പര്യാപ്തമാവുകയില്ല. ഹദീസില്‍ ഇപ്രകാരം വന്നിട്ടുണ്ട്:

'അബ്ദുല്‍ മുത്തലിബിന്റെ വംശത്തില്‍ ഒരു കുഞ്ഞ് സംസാരിച്ചു തുടങ്ങിയാല്‍ അവനെ ഈ സൂക്തം പഠിപ്പിക്കുക നബി (സ)യുടെ സമ്പ്രദായമായിരുന്നു'

തൗഹീദിന്റെ പൂര്‍ണസങ്കല്‍പം മനുഷ്യമനസ്സില്‍ പതിയുവാന്‍ ഏറ്റവും ഉല്‍കൃഷ്ടമായ ഒരുപാധിയാണ് ഈ സൂക്തമെന്നാണിതില്‍ നിന്നും വ്യക്തമാകുന്നത്. എല്ലാ മുസ്‌ലിംകളും തങ്ങളുടെ കുട്ടികള്‍ക്ക് വിവേചനബോധം വന്നുതുടങ്ങിയാല്‍ പ്രാഥമികമായി ഈ സൂക്തം അവരുടെ മനസ്സുകളില്‍ കൊത്തിവെക്കുവാന്‍ ശ്രമിക്കേണ്ടതാണ്.

ദൈവത്തിന്റെ ഇഛയും അവന്റെ പ്രീതിയും

ദൈവം ഇഛിക്കുന്നതേ സംഭവിക്കൂ എന്ന് നാം പറഞ്ഞുകഴിഞ്ഞു. ദൈവത്തിന്റെ ഇഛയും പ്രീതിയും തമ്മിലുള്ള ബന്ധം എന്ത്. പ്രസ്തുത സൂക്തം ഉള്‍കൊള്ളുന്ന ഖുര്‍ആനിലെ ഭാഗവും ദൈവപ്രീതിയെയും ഇഛയെയും കുറിച്ച വിശദീകരണവും മൗദൂദിയുടെ വാക്കുകളില്‍:

ഈ ജനം ദൈവത്തിന്റെ പേരില്‍ ദൃഢമായി ആണയിട്ടുകൊണ്ടു പറയുന്നു, തങ്ങളുടെ മുമ്പില്‍ ഒരു അടയാളം (ദിവ്യാത്ഭുതം) പ്രത്യക്ഷമാവുകയാണെങ്കില്‍, തീര്‍ച്ചയായും തങ്ങള്‍ വിശ്വസിച്ചുകൊള്ളാമെന്ന്. പ്രവാചകന്‍ അവരോടു പറയണം: 'ദൃഷ്ടാന്തങ്ങള്‍ അല്ലാഹുവിന്റെ അധീനത്തിലാകുന്നു.'അടയാളങ്ങള്‍ വന്നുകഴിഞ്ഞാലും അവര്‍ വിശ്വാസികളാവുകയില്ലെന്ന് നിങ്ങളെ എങ്ങനെ ഗ്രഹിപ്പിക്കും? അവരുടെ മനസ്സുകളെയും കണ്ണുകളെയും നാം കറക്കിക്കൊണ്ടിരിക്കുകയാകുന്നു; അവര്‍ ആദ്യവട്ടം ഇതില്‍ (വേദത്തില്‍) വിശ്വസിക്കാതിരുന്നതുപോലെത്തന്നെ. അവരെ തങ്ങളുടെ ധിക്കാരത്തില്‍ വിഹരിക്കാന്‍ വിടുകയും ചെയ്യുന്നു. നാം മലക്കുകളെത്തന്നെ അവരിലേയ്ക്കിറക്കുകയും മരിച്ചവര്‍ അവരോടു സംസാരിക്കുകയും ലോകത്തുള്ള സകല വസ്തുക്കളും അവരുടെ കണ്‍മുമ്പില്‍ ഒരുമിച്ചുകൂട്ടുകയും ചെയ്താല്‍പോലും അവര്‍ വിശ്വസിക്കുമായിരുന്നില്ല- (വിശ്വസിക്കണമെന്നു) ദൈവേഛയുണ്ടായാലല്ലാതെ. പക്ഷേ, അവരില്‍ അധികപേരും അവിവേകം സംസാരിച്ചുകൊണ്ടിരിക്കുകയാകുന്നു. ഇവ്വിധം വഞ്ചനാത്മകമായ മോഹനവാക്യങ്ങള്‍ പരസ്പരം ബോധിപ്പിച്ചുകൊണ്ടിരിക്കുന്ന പൈശാചിക നരന്മാരെയും പൈശാചിക ജിന്നുകളെയും നാം എല്ലാ പ്രവാചകന്മാരുടെയും ശത്രുക്കളാക്കിയിട്ടുണ്ട്. അവരങ്ങനെ ചെയ്യരുതെന്ന് നിന്റെ റബ്ബ് ഉദ്ദേശിച്ചിരുന്നെങ്കില്‍ ഒരിക്കലും അവരതു ചെയ്യുമായിരുന്നില്ല.* ശരി, തങ്ങളുടെ കള്ളം ചമയ്ക്കലില്‍ തന്നെ അവരെ വിട്ടേക്കുക. (നാം അവരെ ഇതെല്ലാം ചെയ്യാന്‍ അനുവദിക്കുന്നത് ഇതിനുവേണ്ടിത്തന്നെയാകുന്നു:) പരലോക വിശ്വാസമില്ലാത്തവരുടെ ഹൃദയങ്ങള്‍ അതിലേക്ക് (മോഹനമായ വഞ്ചനയിലേക്ക്) ആകൃഷ്ടമാക്കുന്നതിനും അവരതില്‍ സംതൃപ്തരാകുന്നതിനും അവന്‍ സമ്പാദിക്കേണ്ട തിന്മകള്‍ സമ്പാദിക്കേണ്ടതിനും. അവസ്ഥ ഇതായിരിക്കെ, അല്ലാഹുവല്ലാത്ത ആരെയെങ്കിലും വിധികര്‍ത്താവായി ഞാന്‍ തേടുകയോ? അവനാവട്ടെ, നിങ്ങള്‍ക്കു തികച്ചും വിശദമായ വേദം അവതരിപ്പിച്ചുതന്നിരിക്കുന്നു. (നിനക്കു മുമ്പ്) വേദം ലഭിച്ചവരോ, ഈ വേദം നിന്റെ റബ്ബിങ്കല്‍നിന്നുള്ള സത്യവും കൊണ്ടവതീര്‍ണമായതു തന്നെയാണെന്നറിയുന്നു. അതിനാല്‍ നീ സന്ദേഹിക്കുന്നവരില്‍ പെട്ടുപോകരുത്. നിന്റെ റബ്ബിന്റെ വചനം സത്യത്താലും നീതിയാലും സമ്പൂര്‍ണമായിരിക്കുന്നു. അവന്റെ അരുളപ്പാടുകള്‍ ഭേദഗതി ചെയ്യുന്നവനായി ആരുമില്ല. അവന്‍ എല്ലാം കേള്‍ക്കുന്നവനും അറിയുന്നവനുമല്ലോ. (16:109-115)

* മുമ്പ് നാം നല്‍കിയ വിശദീകരണങ്ങള്‍ക്ക് പുറമെ ഒരു സംഗതികൂടി ഇവിടെ പ്രത്യേകം ഗൗനിക്കേണ്ടതുണ്ട്. അല്ലാഹുവിന്റെ ഇഛയും അവന്റെ പ്രീതിയും ഒന്നല്ല. അവ തമ്മില്‍ വമ്പിച്ച അന്തരമുണ്ട്. ഈ സംഗതി അവഗണിച്ചതുമൂലം ജനങ്ങളെ പൊതുവില്‍ വളരെ തെറ്റുദ്ധാരണകള്‍ പിടികൂടിയിരിക്കുന്നു. ഏതൊരു സംഗതിയും പ്രകടമാവുന്നത് ദൈവത്തിന്റെ ഇഛയും അനുമതിയുമനുസരിച്ചാണെന്നു പറഞ്ഞാല്‍ അതില്‍ അവന്റെ പ്രീതിയും തൃപ്തിയുമുണ്ടെന്നര്‍ഥമില്ല. ആ സംഭവത്തിന്റെ ആവിര്‍ഭാവത്തിന് അവന്റെ മഹത്തായ സ്‌കീമില്‍ പഴുതു വെച്ചിട്ടുണ്ടെന്നും ആ കാര്യത്തിന്റെ കാരണങ്ങള്‍ അതില്‍ സജ്ജീകൃതമായിട്ടുണ്ടെന്നും മാത്രമേ അതുകൊണ്ടു വരികയുള്ളൂ. വാസ്തവത്തില്‍ ദൈവാനുമതിയും ദൈവേഛയും കൂടാതെ ലോകത്തൊന്നും സംഭവിക്കുന്നില്ല. മോഷ്ടാവിന്റെ മോഷണം, കൊലയാളിയുടെ കൊല, അക്രമിയുടെ അക്രമം, അവിശ്വാസിയുടെ അവിശ്വാസം, മുശ്‌രികിന്റെ ശിര്‍ക്ക് ഇങ്ങനെയാതൊന്നും തന്നെ ദൈവാനുമതിയോടെ അല്ലാതെ സംഭവ്യമല്ല. അപ്രകാരം തന്നെയാണ് വിശ്വാസിയുടെ വിശ്വാസത്തിന്റെയും'ഭക്തന്റെ'ഭക്തിയുടെയും സ്ഥിതി. യാതൊന്നും ദൈവേഛക്കതീതമായി നടക്കുകയില്ല. രണ്ടുതരം സംഭവങ്ങളിലും ദൈവേഛ തുല്യനിലയില്‍ പ്രവര്‍ത്തിക്കുന്നു. എന്നാല്‍ ആദ്യം പറഞ്ഞ തരത്തില്‍പ്പെട്ട സംഭവങ്ങളില്‍ ദൈവപ്രീതിയില്ല. രണ്ടാമത് പറഞ്ഞതില്‍ ദൈവത്തിന്റെ ഇഛയോടൊപ്പം അവന്റെ ഇഷ്ടവും പ്രീതിയും സമ്മേളിക്കുന്നുണ്ട്. അന്തിമവിശകലനത്തില്‍ ഏതോ മഹത്തായൊരു നന്മക്കുവേണ്ടിയായിരിക്കും ദൈവേഛ പ്രവര്‍ത്തിക്കുന്നത്. എന്നാല്‍ ഇരുട്ട്- വെളിച്ചം, ഗുണം-ദോഷം, നന്മ-തിന്മ എന്നീ വിരുദ്ധ ശക്തികളുടെ പരസ്പര സംഘട്ടനത്തില്‍ കൂടിയാണ് ആ മഹത്തായ നന്മയുടെ മാര്‍ഗം തെളിഞ്ഞുവരിക. അതിനാല്‍ തന്റെ മഹത്തായ യുക്തിതാല്‍പര്യങ്ങളുടെ അടിസ്ഥാനത്തില്‍ അനുസരണത്തിനും നിഷേധത്തിനും ദൈവം ഒരേ സമയത്ത് കൃത്യനിര്‍വ്വഹണാവസരം നല്‍കുന്നു. ഇബ്‌റാഹീമിസത്തിനും നംറൂദിസത്തിനും മൂസായിസത്തിനും ഫിര്‍ഔനിസത്തിനും മനുഷ്യത്വത്തിനും പൈശാചികതയ്ക്കും ഒപ്പം പ്രവര്‍ത്തന സ്വാതന്ത്ര്യം നല്‍കുന്നു. ദൈവം വിവേചനാധികാരം നല്‍കിയ തന്റെ സൃഷ്ടികള്‍ക്ക്, ജിന്ന്- മനുഷ്യവര്‍ഗ്ഗങ്ങള്‍ക്ക്, നന്മതിന്മകളിലേതെങ്കിലുമൊന്ന് തെരഞ്ഞെടുക്കാനുള്ള സ്വാതന്ത്ര്യം നല്‍കിയിരിക്കുന്നു. ഈ കര്‍മലോകത്ത് നന്മയെ ഇഷ്ടപ്പെടുന്നവന് അതിന്റെതായ പ്രവര്‍ത്തനമാര്‍ഗം സ്വീകരിക്കാം. തിന്മയെ ഇഷ്ടപ്പെടുന്നവനും അങ്ങനെതന്നെ. ദൈവിക താല്‍പര്യങ്ങള്‍ അനുവദിക്കുന്നിടത്തോളം ആ രണ്ടു തരം പ്രവര്‍ത്തനങ്ങള്‍ക്കും കാര്യകാരണലോകത്ത് അനുകൂലമായ പിന്തുണയും കിട്ടും. പക്ഷേ, ദൈവത്തിന്റെ പ്രീതിയും ഇഷ്ടവും സുകൃതവാന്മാര്‍ക്ക് മാത്രമുള്ളതാണ്. ദൈവദാസന്മാര്‍ തങ്ങളുടെ വിവേചനസ്വാതന്ത്ര്യമുപയോഗിച്ചുകൊണ്ട് നന്മ തെരഞ്ഞുടുക്കുകയും തിന്മ തെരഞ്ഞുടുക്കാതിരിക്കുകയും വേണം- ഇതാണ് ദൈവത്തിന് ഇഷ്ടകരം.

ഇതോടൊപ്പം മറ്റൊരു സംഗതികൂടി ഇവിടെ മനസ്സിലാക്കേണ്ടതുണ്ട്. സത്യവിരോധികളുടെ എതിര്‍ നടപടികളെ സംബന്ധിച്ച പ്രതിപാദനം വരുമ്പോള്‍ അത് തന്റെ ഇഛാനുസൃതം തന്നെയാണുണ്ടാവുന്നതെന്ന് അല്ലാഹു പറയുക പതിവാണ്. നബിയെയും നബി മുഖേന സത്യവിശ്വാസികളെയും ഒരു കാര്യം തെര്യപ്പെടുത്തലാണ് ആ പ്രസ്താവനയുടെ ഉദ്ദേശ്യം: യാതൊരെതിര്‍പ്പും കൂടാതെ ദൈവത്തിന്റെ ആജ്ഞാനിരോധങ്ങള്‍ നടപ്പില്‍വരുത്തുകയെന്ന മലക്കുകളുടെ പ്രവര്‍ത്തന സ്വഭാവത്തില്‍നിന്നു വ്യത്യസ്തമാണ് നിങ്ങളുടെ പ്രവര്‍ത്തനരീതി. ദുഷ്ടജനങ്ങള്‍ക്കും രാജ്യദ്രോഹികള്‍ക്കുമെതിരെ അല്ലാഹുവിന് പ്രിയങ്കരമായ ജീവിത വ്യവസ്ഥയെ വിജയിപ്പിക്കാന്‍ സമരം നടത്തലാണ് നിങ്ങളുടെ സാക്ഷാല്‍ ജോലി. ദൈവദ്രോഹമാര്‍ഗം സ്വീകരിച്ചിട്ടുള്ള ജനതയ്ക്ക് അല്ലാഹു തന്റെ ഇഛാനുസാരം ഇവിടെ പ്രവര്‍ത്തിക്കാന്‍ അവസരം നല്‍കിയിരുന്നു. അത് പ്രകാരം തന്നെ അനുസരണത്തിന്റെയും അടിമത്തത്തിന്റെയും മാര്‍ഗം സ്വീകരിച്ച നിങ്ങള്‍ക്കും പൂര്‍ണമായ പ്രവര്‍ത്തന സന്ദര്‍ഭം നല്‍കിയിരിക്കുന്നു. ദൈവത്തിന്റെ പ്രീതിയും പിന്തുണയും സഹായവും മാര്‍ഗനിര്‍ദ്ദേശവും നിങ്ങളോടൊപ്പമാണ്. കാരണം, അവനിഷ്ടപ്പെടുന്ന മാര്‍ഗത്തില്‍ പ്രവര്‍ത്തിക്കുന്നത് നിങ്ങളാണ് എന്നുവെച്ച് വിശ്വസിക്കാന്‍ കൂട്ടാക്കാത്തവരെ അല്ലാഹു തന്റെ പ്രകൃത്യതീതമായ ഇടപെടല്‍ മൂലം വിശ്വസിപ്പിക്കുമെന്ന് നിങ്ങള്‍ ഒരിക്കലും പ്രതീക്ഷിക്കേണ്ടതില്ല. തങ്ങളുടെ ഹൃദയ മസ്തിഷ്‌കങ്ങളും കായിക ശേഷിയും മറ്റു സകല ഉപകരണങ്ങളും ഉപയോഗിച്ച് സത്യമാര്‍ഗത്തില്‍ പ്രതിബന്ധങ്ങള്‍ സൃഷ്ടിക്കുവാന്‍ തീരുമാനിച്ചിരിക്കുന്ന ജിന്ന്- മനുഷ്യവര്‍ഗങ്ങളിലെ പിശാചുക്കളെ അല്ലാഹു നിര്‍ബന്ധപൂര്‍വം ആ മാര്‍ഗത്തില്‍നിന്ന് വ്യതിചലിപ്പിക്കുമെന്ന് നിങ്ങള്‍ കാത്തിരിക്കേണ്ടതില്ല. നിങ്ങള്‍ യഥാര്‍ഥമായും സത്യധര്‍മങ്ങള്‍ക്കുവേണ്ടി പ്രവര്‍ത്തിക്കുവാന്‍ തീരുമാനിച്ചവരെങ്കില്‍ അസത്യപൂജകന്മാരുമായി ഉഗ്രസംഘട്ടനം നടത്തി നിങ്ങളുടെ സത്യസന്ധതയും ധര്‍മബോധവും തെളിയിക്കേണ്ടിവരും. അമാനുഷിക കൃത്യങ്ങളുടെ ശക്തികൊണ്ട് അസത്യത്തെ തുടച്ചുമാറ്റുകയും സത്യത്തെ വിജയിപ്പിക്കുകയും ചെയ്യുകയാണെങ്കില്‍ പിന്നെ നിങ്ങളെക്കൊണ്ടാവശ്യമെന്തായിരുന്നു? ലോകത്തൊരു ചെകുത്താനുമുണ്ടാകാത്തവിധിത്തില്‍, ഒരു ശിര്‍ക്കും, കുഫ്‌റും പ്രകടമാവാത്ത തരത്തില്‍ അല്ലാഹുവിന് പ്രപഞ്ചവ്യവസ്ഥ സംവിധാനിക്കാമായിരുന്നില്ലേ?

Saturday, November 7, 2009

വിധിവിശ്വാസത്തിന്റെ പ്രയോജനം

ഇസ്ലാമിന്റെ വിശ്വാസകാര്യങ്ങളില്‍ ആറാമതായി വരുന്ന വിശ്വാസമാണ് വിധിയിലുള്ള വിശ്വാസം. മനുഷ്യന് സംഭവിക്കുന്നതെന്തും അത് നന്‍മയാകട്ടേ തിന്‍മയാകട്ടേ ദൈവത്തിന്റെ മുന്‍കൂട്ടിയുള്ള നിശ്ചയമനുസരിച്ചാണ് സംഭവിക്കുന്നത് എന്ന വിശ്വാസമാണത്. ഒരര്‍ഥത്തില്‍ ദൈവവിശ്വാസത്തിന്റെ ഭാഗമാണെങ്കിലും ഒരു വിശ്വാസിയെ സംബന്ധിച്ചിടത്തോളം ആ വിശ്വാസം ഒരു വലിയ ശക്തി പ്രധാനം ചെയ്യുന്നു എന്നതായിരിക്കാം പ്രവാചകവചനങ്ങളില്‍ അത് എടുത്ത് പറയാന്‍ കാരണം. ദൈവത്തിന് തന്റെ സൃഷ്ടിക്കളുമായി ബന്ധപ്പെട്ട വിഷയത്തില്‍ രണ്ട് നിലപാടാണ് ഉണ്ടാവുക. അതിലൊന്ന് സൃഷ്ടിക്കുകയും പിന്നീട് യാതൊരു നിലക്കും അതില്‍ ഇടപെടാതിരിക്കുകയും ചെയ്യുക. സൃഷ്ടിക്കുന്നതിന് മുമ്പോ ശേഷമോ പ്രത്യേകിച്ച് ഒരു തീരുമാനമോ ആസൂത്രണമോ യുക്തിയോ ഒന്നുമില്ല. അതിന്റെ ഭാവിയെക്കുറിച്ച് തീര്‍ത്തും അജ്ഞന്‍. മനുഷ്യനെ സൃഷ്ടിച്ചു പക്ഷേ അവനെ തെരഞ്ഞെടുപ്പിന് പൂര്‍ണ സ്വാതന്ത്യ്രം നല്‍കി. അവന്‍ എങ്ങനെ ജീവിക്കുമെന്നോ ഏത് മാര്‍ഗം തെരഞ്ഞെടുക്കുമെന്നോ അവനറിയില്ല. അവന്‍ സല്‍കര്‍മങ്ങള്‍ ചെയ്ത് സ്വര്‍ഗാവകാശിയാകുമെന്നോ ദുഷ്കര്‍മങ്ങള്‍ ചെയ്ത് നരകാവകാശിയാകുമെന്നോ അവനറിയില്ല. തീര്‍ത്തും നിര്‍ഗുണന്‍. നിര്‍വികാരന്‍. ഇതാണ് ഒരു നിലപാട്. അല്ലെങ്കില്‍ ദൈവത്തിന്റെ അവസ്ഥ.

മറ്റൊന്ന്, ദൈവം ത്രികാലജ്ഞനാണ്. കാലം അവന്റെ അറിവില്‍ ഒരു സ്വാധീനവും ചെലുത്തുന്നില്ല. അവന് ഭൂതവും വര്‍ത്തമാനവും ഭാവിയും ഒരു പോലെ. കാരണം അവനാണ് കാലത്തിന്റെയും ഉടമ. ഓരോ സൃഷ്ടിയെയും സൃഷ്ടിച്ചത് കൃത്യമായ ആസൂത്രണത്തോടെയാണ്. ഒരോ ജീവിയെക്കുറിച്ചും അതിന്റ ജനനവും അതിന്‍ ജീവിതവും അതിന്റെ ഭക്ഷണവും അവനറിയാം. അതിന്റെ മരണവും അതിന്റെ കര്‍മങ്ങളുടെ പ്രതികരണവും അവന്‍ മുന്‍കൂട്ടി അറിയാം.

മനുഷ്യന്റെ കാര്യത്തിന്‍ അവനെ സൃഷ്ടിക്കുക മാത്രമല്ല. അവന്റെ സൃഷ്ടിപ്പിന് പിന്നില്‍ വ്യക്തമായ ചില ഉദ്ദേശ്യങ്ങളും വെച്ചിട്ടുണ്ട്. അവ പൂര്‍ത്തീകരിക്കാനാവശ്യമായ ശരീരഘടനയും ചുറ്റുപാടും നല്‍കി. ബുദ്ധിയും വിവേചന ശക്തിയും നല്‍കി. നന്‍മ തിന്‍മകള്‍ തെരഞ്ഞെടുക്കാനുള്ള സ്വാതന്ത്യ്രവും കഴിവും നല്‍കി. നന്‍മയുടെയും തിന്‍മയുടെയും പാതകള്‍ വ്യക്തമാക്കിക്കൊടുത്തു. അവന് ഏത് തെരഞ്ഞെടുക്കുമെന്നും അവന്റെ പര്യവസാനം എങ്ങനെയായിരിക്കുമെന്നും അവനറിയാം. ഒരു വിശ്വാസി ഇത്തരം ഒരു ദൈവത്തില്‍ വിശ്വസിക്കുന്നതിന്റെയും മുന്‍കൂട്ടി രേഖപ്പെടുത്തപ്പെട്ട ഒരു ആസൂത്രണത്തിന്റെ ഭാഗമായിട്ടാണ് ഈ ലോകത്തില്‍ കാര്യങ്ങള്‍ നടന്നുകൊണ്ടിരിക്കുന്നതെന്നും വിശ്വസിക്കുന്നത് കൊണ്ട് വല്ല പ്രയോജനവുമുണ്ടോ. ദൈവമില്ലെന്നും സംഗതികള്‍ കേവലം യാദൃക്ഷികമായി സംഭവിക്കുന്നതാണെന്നും വലകാര്യങ്ങളും തനിക്കനുകൂലമാകാതെ സംഭവിച്ചാല്‍ അത് തന്റെ മാത്രം കഴിവ് കേടുകൊണ്ടാണെന്ന് വിശ്വസിക്കുകയും ചെയ്താല്‍ എന്താണ് സംഭവിക്കുക. ഖുര്‍ആന്‍ ആ കാര്യങ്ങളിലേക്കാണ്. വെളിച്ചം വീശുന്നത്. അത്യാഹിതങ്ങളും അപകടങ്ങളും സംഭവിക്കുമ്പോള്‍ ഈ വിശ്വാസം നല്‍കുന്ന ആശ്വാസം അതനുഭവിച്ചവര്‍ക്കേ അറിയാന്‍ കഴിയൂ.

ഭൂമിയിലോ, നിങ്ങള്‍ക്ക് തന്നെയോ ഉണ്ടാകുന്ന ഒരാപത്തുമില്ല; നാമതു സൃഷ്ടിക്കുന്നതിനു മുമ്പ് ഒരു പുസ്തകത്തില്‍ (വിധിപ്രമാണത്തില്‍) രേഖപ്പെടുത്തിവെച്ചിട്ടല്ലാതെ. അവ്വിധം ചെയ്യുക അല്ലാഹുവിന് വളരെ എളുപ്പമാകുന്നു. നിങ്ങള്‍ക്ക് എന്തുതന്നെ പാഴായിപ്പോയാലും അതില്‍ വിഷാദിക്കാതിരിക്കേണ്ടതിനും അല്ലാഹു നല്‍കുന്ന യാതൊന്നിലും നിഗളിക്കാതിരിക്കേണ്ടതിനുമത്രെ (ഇതൊക്കെയും). വലിയവരെന്ന് സ്വയം വിചാരിച്ചു ഗര്‍വിഷ്ഠരാകുന്ന ആരെയും അല്ലാഹു സ്നേഹിക്കുകയില്ല. സ്വയം ലുബ്ധ് കാണിക്കുകയും ലുബ്ധരാകാന്‍ ജനത്തെ പ്രേരിപ്പിക്കുകയും ചെയ്യുന്നവരാണവര്‍. വല്ലവനും പിന്തിരിയുന്നുവെങ്കില്‍ അല്ലാഹു സ്വയംപര്യാപ്തനും സ്തുത്യനുമത്രെ. (57:22-24)

പ്രധാനമായും രണ്ടുപ്രയോജനങ്ങളാണ് വിധിവിശ്വാസത്തിനുള്ളത്:

1. നഷ്ടപ്പെട്ടുപോയ അനുഗ്രങ്ങളില്‍ വിഷാദിക്കാതിരിക്കാന്‍ അത് മനുഷ്യനെ സഹായിക്കുന്നു. തനിക്ക് നഷ്ടപ്പെട്ടത് ദൈവത്തിന്റെ മുന്‍ തീരുമാനമനുസരിച്ചാണ് എന്ന് സമാധാനമടയാന്‍ അവന് അതുമൂലം കഴിയുന്നു.
ഇതില്‍ സംഭവിക്കുന്ന തെറ്റിദ്ധാരണ ഇപ്രകാരമാണ്. ഒരാള്‍ ഇപ്രകാരം ചിന്തിക്കും. ദൈവം എനിക്ക് വിധിച്ചത് സംഭവിക്കും അത് നന്‍മയാണെങ്കിലും തിന്‍മയാണെങ്കിലും. അതിനാല്‍ ഞാന്‍ പ്രവര്‍ത്തിച്ചത് കൊണ്ടെന്ത് പ്രയോജനം. ഞാന്‍ ഒരു മല്‍സരപ്പരീക്ഷയില്‍ തോറ്റു ദൈവം എനിക്കതാണ് വിധിച്ചത് അഥവാ ഇത് ലഭിക്കരുതെന്ന് അതിനാല്‍ ഇനി ഞാന്‍ പരീക്ഷ എഴുതുന്നില്ല. ഇവിടെ മനസ്സിലാക്കേണ്ട സംഗതി വിധി എന്തായാലും മനുഷ്യനത് അജ്ഞാതമാണ് എന്നതാണ്. വിധി പ്രവര്‍ത്തനത്തില്‍ നിഷ്ക്രിയമാകാനുള്ള പ്രേരണയല്ല. പ്രചോദനമാണ് ആകേണ്ടത്. കാരണം ആദ്യത്തെ പ്രശ്നത്തില്‍ ഒരാള്‍ അപ്രകാരം നിലപാട് എടുക്കുകയും നിഷ്ക്രിയനായിരുന്ന് തന്റെ ഭാവി അപകടത്തിലാക്കുകയും ചെയ്യുമ്പോള്‍ മാത്രമേ നമുക്ക് മനസ്സിലാക്കാന്‍ കഴിയൂ അദ്ദേഹത്തിന്റെ വിധി അങ്ങനെ ചിന്തിക്കാനും ജീവിതം നഷ്ട്പ്പെടാനുമായിരുന്നു എന്ന്. രണ്ടാമത്തെ പ്രശ്നത്തില്‍ സംഭവിക്കുന്നതും അതേ പ്രകാരം തന്നെ ഒന്നാമത്തെ പരാജയത്തില്‍ വിധിയെ പഴിച്ച് കഴിഞ്ഞുകൂടി വിജയം നേടാതിരിക്കാനാണ് അദ്ദേഹത്തിന്റെ വിധി. ഇനി അദ്ദേഹം കൂടുതല്‍ വാശിയോടു കൂടി പഠിച്ച് വിജയം കരസ്ഥമാക്കിയാല്‍ അതാണ് വിധി എന്ന് നാം പറയും. എന്നാല്‍ ചില കാര്യങ്ങള്‍ നമ്മുടെ കര്‍മങ്ങള്‍ക്ക് ഒരു പ്രതികരണവും സാധ്യമല്ലാത്തതുണ്ടാകും നമ്മുടെ വേണ്ടപ്പെട്ടവരുടെ മരണം ഉദാഹരണം. ഈ കാര്യത്തില്‍ വിശ്വാസിക്ക് സമാധാനിക്കാന്‍ ഇങ്ങനെയുള്ള ഒരു വിശ്വാസമുണ്ട്. അതോടൊപ്പം അത് ദൈവത്തിന്റെ ഒരു പരീക്ഷണമാണെന്നും അതില്‍ എനിക്ക് ക്ഷമ കൈകൊള്ളുന്നതിലൂടെ മഹത്തായ പ്രതിഫലമുണ്ടെന്നുമുള്ള സന്തോഷം അവനെ ഒരു ദൈവനിഷേധിയെക്കാള്‍ പതിന്‍മടങ്ങ് ശക്തവാനാക്കുന്നു. ഇത്തരം സന്ദര്‍ഭത്തില്‍ അവന്‍ പറയുന്നത് ഇപ്രകാരമായിരിക്കും. അല്‍പം കൂടി ശ്രദ്ധിച്ചിരുന്നുവെങ്കില്‍ ഒരു നല്ല ഡോക്ടറെ സമീപ്പിച്ചിരുന്നുവെങ്കില്‍, ആ വാഹനത്തില്‍ യാത്രചെയ്യാതിരുന്നുവെങ്കില്‍ മരണപ്പെടുകയില്ലായിരുന്നു. ഇങ്ങനെ ഓര്‍ത്ത് വിഷാദിക്കാനിടയാകും എന്നാണ് ദൈവം ഇവിടെ അറിയിക്കുന്നത്.

2. ദൈവം നല്‍ക്കുന്ന അനുഗ്രങ്ങളില്‍ മതിമറന്നാഹ്ളാദിക്കാതിരിക്കാനും നിഗളിക്കാതിരിക്കാനും വിധിവിശ്വാസം മനുഷ്യനെ സഹായിക്കുന്നു. ഇതൊരു വലിയ കാര്യമാണ്. അഹങ്കാരത്തിന്റെയും താന്‍പോരിമയുടെയും അടിത്തറയാണ് ആ നിഗളിപ്പ്. താന്‍ നേടിയ നേട്ടങ്ങള്‍ തന്റെ കഴിവിന്റെ ഫലമാണെന്നു, അതില്‍ മറ്റാര്‍ക്കും പങ്കില്ലെന്നു. തനിക്കുപരിയായ തീരുമാനമോ ആസൂത്രണമോ അതിന് പിന്നിലില്ലെന്നും ചിന്തിക്കുന്നതോടെ അവന്റെ അഹങ്കാരം ആരംഭിക്കുകയായി. അത് ആദ്യമായി പ്രകടമാകുന്നത് ദൈവനിഷേധത്തിലാണ്. നേരെമറിച്ച് തനിക്ക് ലഭിച്ചത് ദൈവത്തിന്റെ ഇഛപ്രകാരമാണെന്നും തന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് പരിമിതമായ പങ്കാണുള്ളതെന്നും ആത്മാര്‍ഥമായി വിശ്വസിക്കുന്ന ഒരാള്‍ ഒരിക്കലും ഗര്‍വിഷ്ടരാവുകയില്ല. അതോടൊപ്പം തനിക്ക് ലഭിച്ച അനുഗ്രത്തെക്കുറിച്ച് ചോദ്യം ചെയ്യപ്പെടുമെന്നും അതിന് താന്‍ കണക്കുപറയേണ്ടിവരുമെന്നുമുള്ള വിശ്വാസം അവനെ വിനയാന്വിതനും ഉദാരനും പരോപകാര തല്‍പരനുമാക്കുന്നു. ഞാനിവിടെ വിശദീകരിച്ച കാര്യങ്ങളാണ് പ്രസ്തുത സൂക്തങ്ങളുടെ അവസാന ഭാഗം വ്യക്തമാക്കുന്നത്.

Friday, November 6, 2009

നാമെന്തിന് കാട്ടുകഴുതകളെപ്പോലെയാകണം

ഖുര്‍ആനിന്റെ കാര്യത്തില്‍ പ്രവാചകന്‍ മുഹമ്മദ് നബിയുടെ കാലത്ത് ജനങ്ങളില്‍ ഒരു പക്ഷത്തിന്റെ നിലപാട് എന്തായിരുന്നുവോ അതേ നിലപാട് സ്വീകരിക്കുന്ന ഒരു വലിയ വിഭാഗത്തെ ഇന്നും ബൂലോഗത്ത് കാണാന്‍ കഴിയും. അവരുടെ അസഹിഷ്ണുതയും വേദഗ്രന്ഥത്തോടുള്ള പുഛമനോഭാവവും ഒരു മനുഷ്യത്വമുള്ള സമൂഹത്തിന് ചേര്‍ന്നതല്ല തന്നെ. വേദഗ്രന്ഥത്തെക്കുറിച്ചോ ദൈവത്തെക്കുറിച്ചോ യാതൊരു ധാരണയുമില്ല എന്നതിനേക്കാള്‍ അതിന് നേരെ ഹൃദയത്തെ അടച്ചുപൂട്ടിയിടുന്ന സ്വഭാവവും കണ്ടുവരുന്നു. അതോടൊപ്പം തങ്ങള്‍ വാരിപ്പുണരുന്ന സകല മാറാപ്പുകളും വിശ്വാസികളില്‍ ചാര്‍ത്തുകയും ചെയ്യുന്നു. സത്യത്തില്‍ ഖുര്‍ആന്‍ വിശേഷിപ്പിച്ച സിംഹത്തില്‍ പേടിച്ചോടുന്ന കാട്ടുകഴുതകളെപ്പോലെ ഖുര്‍ആനെക്കുറിച്ച് പറയുന്ന സൈറ്റിലേക്ക് എത്തിനോക്കാന്‍ പോലും അവര്‍ ഭയപ്പെടും. സാമ്പിളിന് ഇവിടെ ക്ളിക്ക് ചെയ്യുക. തുടര്‍ന്ന് വായിക്കുക. തുറന്ന മനസ്സുള്ളവരെ ഇതിലേക്ക് ചര്‍ചക്കായി സ്വാഗതം ചെയ്യുന്നു.


(ഖുര്‍ആന്‍ 74:49-56 വായിക്കുക. നമ്പറിട്ട് നല്‍കിയിരിക്കുന്നത് മൌലാനാ മൌദൂദി നല്‍കിയ വ്യാഖ്യാനക്കുറിപ്പുകള്‍)

ഈ ജനത്തിനെന്തു സംഭവിച്ചു! അവര്‍ ഈ ഉദ്ബോധനത്തില്‍നിന്ന് പിന്തിരിഞ്ഞു പോകുന്നുവല്ലോ; സിംഹത്തെ പേടിച്ചോടുന്ന കാട്ടുകഴുതകളെന്നോണം.1 അല്ല, ഇവരിലോരോരുത്തനും തന്റെ പേരില്‍ തുറന്ന ഏടുകളയക്കണമെന്നിച്ഛിക്കുന്നുവോ?2 ഒരിക്കലുമില്ല. ഇവര്‍ക്ക് പരലോകഭയമില്ല എന്നതത്രെ കാര്യം.3 ഒരിക്കലുമില്ല.4 ഇതോ ഒരു ഉദ്ബോധനമാകുന്നു. ഇഷ്ടമുള്ളവന്‍ അതില്‍നിന്ന് പാഠമുള്‍ക്കൊള്ളട്ടെ. ആരും അതില്‍നിന്ന് പാഠമുള്‍ക്കൊള്ളുകയില്ല, അല്ലാഹു അതിച്ഛിച്ചിട്ടുണ്ടെങ്കിലല്ലാതെ.5 അവനത്രെ സൃഷ്ടികളുടെ ഭക്തിയര്‍ഹിക്കുന്നവനും6 (ഭക്തന്‍മാര്‍ക്ക്) പാപമുക്തി നല്‍കാനവകാശമുള്ളവനും.7



1. ഇതൊരു അറബിപ്രയോഗമാണ്. അപകടം മണത്താലുടനെ അന്തംവിട്ടോടുക കാട്ടുകഴുതകളുടെ ഒരു പ്രത്യേകതയാണ്. മറ്റു മൃഗങ്ങള്‍ കാട്ടുകഴുതകളെപ്പോലെ ഓടാറില്ല. അതുകൊണ്ട്, അസാധാരണ മട്ടില്‍ തിരിഞ്ഞുനോക്കാതെ ഓടിയകലുന്നവരെ അറബികള്‍ സിംഹഗന്ധം അല്ലെങ്കില്‍ വേട്ടക്കാരുടെ കാലൊച്ച കേട്ട് ഓടിപ്പോകുന്ന കാട്ടുകഴുതയോട് ഉപമിക്കുന്നു.

2. അതായത് ഇക്കൂട്ടര്‍ ആഗ്രഹിക്കുന്നു, മുഹമ്മദിനെ അല്ലാഹു യഥാര്‍ഥത്തില്‍ ദൈവദൂതനായി നിശ്ചയിച്ചിട്ടുണ്ടെങ്കില്‍, മക്കയിലെ ഓരോ പ്രമാണിയുടെയും നാട്ടുകാരണവരുടെയും പേരില്‍ അവന്‍ ഇപ്രകാരം ഒരെഴുത്തുകൂടി കൊടുത്തയക്കേണ്ടതാണ്: 'മുഹമ്മദ് നമ്മുടെ പ്രവാചകനാണ്. അദ്ദേഹത്തെ നിങ്ങള്‍ അംഗീകരിച്ച് പിന്‍പറ്റിക്കൊള്ളണം.' ഇങ്ങനെയുള്ള ലിഖിതം അല്ലാഹുതന്നെ എഴുതി അയച്ചതാണെന്ന് അവര്‍ക്ക് ബോധ്യമാവുകയും വേണം. മക്കയിലെ അവിശ്വാസികളുടെ ഈ വാദം സൂറ അല്‍അന്‍ആം 124-ാം സൂക്തത്തില്‍ ഉദ്ധരിച്ചതിങ്ങനെയാണ്: "ദൈവദൂത•ാര്‍ക്ക് ലഭിച്ചിട്ടുള്ളതെന്താണോ അതുപോലുള്ളതുതന്നെ ഞങ്ങള്‍ക്കും ലഭിക്കുവോളം ഞങ്ങള്‍ വിശ്വസിക്കുന്നതല്ല.'' സൂറ ബനീഇസ്രാഈല്‍ 93-ാം സൂക്തത്തില്‍ അവരുടെ ആവശ്യം ഇപ്രകാരം ഉദ്ധരിച്ചിരിക്കുന്നു: "നീ മാനത്തേക്ക് കയറിപ്പോയി അവിടെനിന്ന് ഞങ്ങള്‍ക്ക് വായിക്കാവുന്ന ഒരു ഗ്രന്ഥം ഇറക്കിക്കൊണ്ടുവരുക.''

3. അതായത്, അവരുടെ ഈ ആവശ്യം പൂര്‍ത്തീകരിച്ചുകൊടുത്തില്ല എന്നതല്ല അവര്‍ വിശ്വസിക്കാതിരിക്കുന്നതിന്റെ യഥാര്‍ഥ കാരണം; മറിച്ച്, അവര്‍ക്ക് പരലോകഭയമില്ല. ഈ ലോകത്തെ എല്ലാമായി ധരിച്ചുവച്ചിരിക്കുകയാണവര്‍. ഈ ഭൌതിക ജീവിതത്തിനു ശേഷം തങ്ങളുടെ കര്‍മങ്ങള്‍ വിചാരണ ചെയ്യപ്പെടുന്ന ഒരു പാരത്രിക ജീവിതമുണ്ടെന്ന് അവര്‍ കരുതുന്നില്ല. ഈ ധാരണ ഈ ലോകത്ത് അവരെ നിശ്ചിന്തരും ഉത്തരവാദിത്വശൂന്യരുമാക്കിയിരിക്കുന്നു. സത്യാസത്യ വ്യത്യാസം അവര്‍ക്ക് നിരര്‍ഥകമായി തോന്നുന്നു. ഈ ലോകത്ത് ആചരിച്ചാല്‍ സദ്ഫലം മാത്രം അനുഭവപ്പെടുന്ന ഒരു സത്യവും അവര്‍ക്കു കാണാനാവുന്നില്ല. ആചരിച്ചാല്‍ ദുഷ്ഫലം മാത്രം അനുഭവപ്പെടുന്ന ഒരു തിന്‍മയുമില്ല അവരുടെ ദൃഷ്ടിയില്‍. അതുകൊണ്ട് സാക്ഷാല്‍ സത്യമേത്, മിഥ്യയേത് എന്നൊക്കെ ചിന്തിച്ച് തലപുണ്ണാക്കുന്നത് നിഷ്ഫലമാണെന്നാണവരുടെ വിചാരം. ഈ വിഷയം അവധാനപൂര്‍വമായ ചിന്തയ്ക്ക് വിധേയമാവുകയാണെങ്കില്‍ അതാവുക, നിലവിലുള്ള ഭൌതികജീവിതം ക്ഷണികമാണെന്നു കരുതുകയും യഥാര്‍ഥവും ശാശ്വതവുമായ ജീവിതം, സത്യത്തിന്റെ ഫലം അനിവാര്യമായി നന്‍മയും അസത്യത്തിന്റെ ഫലം അനിവാര്യമായി തിന്‍മയും മാത്രമായി പ്രകടമാകുന്ന പാരത്രിക ജീവിതം ആണെന്നംഗീകരിക്കുകയും ചെയ്യുന്നവര്‍ക്ക് മാത്രമാകുന്നു. അത്തരക്കാര്‍ വിശുദ്ധ ഖുര്‍ആന്‍ അവതരിപ്പിക്കുന്ന ബുദ്ധിപരമായ തെളിവുകളും വിശുദ്ധമായ അധ്യാപനങ്ങളും കണ്ട് വിശ്വാസം കൈക്കൊള്ളുകയും വിശുദ്ധ ഖുര്‍ആന്‍ അബദ്ധമാണെന്നു വിശേഷിപ്പിച്ച വിശ്വാസങ്ങളിലും കര്‍മങ്ങളിലും അടങ്ങിയിട്ടുള്ള യഥാര്‍ഥ അബദ്ധങ്ങളെന്താണെന്ന് സ്വന്തം ചിന്താശക്തിയുപയോഗിച്ച് കണ്ടെത്തുകയും ചെയ്യും. എന്നാല്‍, പരലോക നിഷേധികള്‍ക്കാകട്ടെ, സത്യാന്വേഷണത്തിനുള്ള സന്‍മനസ്സേ ഉണ്ടാകുന്നതല്ല. അവര്‍ സത്യവിശ്വാസത്തില്‍നിന്ന് ഓടിയൊളിക്കുന്നതിനുവേണ്ടി പുതിയ പുതിയ ആവശ്യങ്ങളുന്നയിച്ചുകൊണ്ടേയിരിക്കും. അവരുടെ ഏതെങ്കിലും ആവശ്യം നിവര്‍ത്തിച്ചുകൊടുത്താല്‍ തന്നെ അവര്‍ നിഷേധത്തിന് മറ്റൊരുപായം ചികഞ്ഞെടുത്തു കൊണ്ടുവരും. അതാണ് സൂറ അല്‍അന്‍ആം 7-ാം സൂക്തത്തില്‍ അല്ലാഹു ഇപ്രകാരം പ്രസ്താവിച്ചത്: "ഓ പ്രവാചകരേ, നാം താങ്കള്‍ക്ക് കടലാസില്‍ എഴുതപ്പെട്ട ഒരു ഗ്രന്ഥം ഇറക്കിത്തരുകയും ജനം സ്വകരങ്ങള്‍ കൊണ്ട് അത് തൊട്ടുനോക്കുകയും ചെയ്താല്‍പോലും, ഇതൊരു തെളിഞ്ഞ ആഭിചാരം മാത്രം എന്നുതന്നെയായിരിക്കും സത്യം സ്വീകരിക്കാന്‍ വിസമ്മതിക്കുന്നവര്‍ പറയുക.''

4. അവരുടെ ഇത്തരം യാതൊരാവശ്യവും ഒരിക്കലും പൂര്‍ത്തീകരിക്കപ്പെടാന്‍ പോകുന്നില്ല എന്നര്‍ഥം.

5. അതായത്, ഒരുവന്‍ സന്‍മാര്‍ഗബോധം ഉള്‍ക്കൊള്ളുക എന്നത് അവന്റെ ഇച്ഛയെ മാത്രം ആശ്രയിച്ചു നില്‍ക്കുന്ന കാര്യമല്ല; മറിച്ച്, അവന് സന്‍മാര്‍ഗബോധമുള്‍ക്കൊള്ളാന്‍ ഉതവിയേകണമെന്ന് അല്ലാഹു ഇച്ഛിക്കുമ്പോഴേ ആര്‍ക്കും സന്‍മാര്‍ഗബോധമുണ്ടാകൂ. ഈ യാഥാര്‍ഥ്യം മറ്റു വാക്കുകളില്‍ ഇങ്ങനെ പ്രകടിപ്പിക്കപ്പെട്ടിരിക്കുന്നു: അടിമയുടെ ഒരു കര്‍മവും അവന്റെ ഇച്ഛകൊണ്ടുമാത്രം പ്രത്യക്ഷമാകുന്നില്ല. അടിമയുടെ ഇച്ഛ ദൈവേച്ഛയുമായി യോജിക്കുമ്പോഴേ ഏതു കര്‍മവും പ്രാവര്‍ത്തിക രൂപം പ്രാപിക്കൂ. വളരെ സങ്കീര്‍ണമായ ഒരു വിഷയമാണിത്. ഇത് മനസ്സിലാകാത്തതുമൂലം മനുഷ്യബുദ്ധി തപ്പിത്തടഞ്ഞു വീഴേണ്ടിവന്നിട്ടുള്ളത് കുറച്ചൊന്നുമല്ല. സംക്ഷിപ്തവാക്കുകളില്‍ അതിങ്ങനെ മനസ്സിലാക്കാവുന്നതാണ്: ഭൌതികലോകത്ത് ഓരോ വ്യക്തിക്കും അയാളാഗ്രഹിക്കുന്നതെല്ലാം ചെയ്യാനുള്ള കഴിവ് ലഭിച്ചിരുന്നുവെങ്കില്‍ പ്രപഞ്ചസംവിധാനമാകെ താറുമാറായിപ്പോകുമായിരുന്നു. ദൈവേച്ഛ മറ്റെല്ലാ ഇച്ഛകള്‍ക്കും ഉപരിയായി നില്‍ക്കുന്നതുകൊണ്ടുമാത്രമാണ് ഈ പ്രപഞ്ചവ്യവസ്ഥ ഇവ്വിധം നിലനില്‍ക്കുന്നത്. മനുഷ്യന്‍ എന്തു കര്‍മം ചെയ്യാനാഗ്രഹിച്ചാലും, ആ മാനുഷിക കര്‍മം പ്രാവര്‍ത്തികമാകട്ടെ എന്ന് അല്ലാഹു ഇച്ഛിക്കുമ്പോഴേ അതു ചെയ്യാന്‍ കഴിയൂ. സന്‍മാര്‍ഗത്തിന്റെയും ദുര്‍മാര്‍ഗത്തിന്റെയും കാര്യവും ഇതുതന്നെയാണ്. തനിക്ക് സന്‍മാര്‍ഗം സിദ്ധിക്കണമെന്ന് മനുഷ്യന്‍ സ്വയം ഇച്ഛിച്ചാല്‍ മാത്രം പോരാ, അവന്റെ അഭിലാഷം സഫലമാകട്ടെ എന്ന് അല്ലാഹു വിധിക്കുമ്പോഴേ അവന് സന്‍മാര്‍ഗം ലഭിക്കൂ. ഇതേപ്രകാരം ദുര്‍മാര്‍ഗാഭിലാഷവും അടിമയുടെ ഭാഗത്തുനിന്നു മാത്രമുണ്ടായാല്‍ പോരാ. പ്രത്യുത, അവന്റെ ഉള്ളിലുള്ള ദുര്‍മാര്‍ഗാഭിനിവേശം കണ്ട് അല്ലാഹു വിധിക്കണം, അവന്‍ അബദ്ധസരണികളില്‍ വഴിതെറ്റിപ്പോകട്ടെ എന്ന്. അപ്പോള്‍ അവന് എത്തിപ്പെടാന്‍ അല്ലാഹു അവസരം സൃഷ്ടിച്ചുകൊടുത്ത സരണികളില്‍ അവന്‍ വഴിപിഴച്ചു പ്രത്യക്ഷപ്പെടുന്നു. ഉദാഹരണമായി, ഒരുവന്‍ മോഷ്ടാവാകണമെന്നാഗ്രഹിച്ചാല്‍, ഏതെങ്കിലും വീട്ടില്‍ നുഴഞ്ഞുകടന്ന് ഉദ്ദേശിച്ച വസ്തു മോഷ്ടിച്ചു കൊണ്ടുവരാന്‍ അവന്റെ ആ ആഗ്രഹം മാത്രം പോരാ. മറിച്ച്, അല്ലാഹു അവന്റെ അപാരമായ ജ്ഞാനത്തിനും താല്‍പര്യങ്ങള്‍ക്കും അനുസൃതമായി ആ മനുഷ്യന്റെ ഈ അഭിലാഷം എപ്പോള്‍, ഏതളവില്‍, ഏതു രൂപത്തില്‍ പൂര്‍ത്തീകരിക്കാന്‍ സന്ദര്‍ഭമേകുന്നുവോ, അത്രത്തോളമേ അത് പൂര്‍ത്തീകരിക്കാനാവൂ.

6. അതായത്, നിങ്ങള്‍ അല്ലാഹുവിന്റെ അപ്രീതിയില്‍നിന്ന് മുക്തരാകണമെന്ന് ഉപദേശിക്കപ്പെട്ടുകൊണ്ടിരിക്കുന്നത്, അല്ലാഹുവിന് അതുകൊണ്ട് അത്യാവശ്യമുള്ളതുകൊണ്ടോ നിങ്ങള്‍ അങ്ങനെ ചെയ്തില്ലെങ്കില്‍ അവന് വല്ല നഷ്ടവും നേരിടാനുള്ളതുകൊണ്ടോ അല്ല. അല്ലാഹുവിന്റെ ദാസന്‍മാര്‍ അവന്റെ പ്രീതി കാംക്ഷിക്കുക എന്നതും അവന്റെ പ്രീതിക്കെതിരെ ചരിക്കാതിരിക്കുക എന്നതും അല്ലാഹുവിന്റെ അവകാശമായതിന്റെ പേരിലാണ് അവന്‍ നിങ്ങള്‍ക്ക് സദുപദേശങ്ങള്‍ നല്‍കിക്കൊണ്ടിരിക്കുന്നത്.

7. അതായത്, ഒരുവന്‍ എത്രയൊക്കെ ദൈവധിക്കാരം ചെയ്തിട്ടുള്ളവനായാലും തന്റെ ദുര്‍ന്നടപടിയില്‍നിന്ന് വിരമിക്കുന്നത് ഏതു സന്ദര്‍ഭത്തിലാണെങ്കിലും തന്റെ കാരുണ്യത്തിന്റെ ചിറക് അവനിലേക്ക് നീട്ടുകയെന്നത് അല്ലാഹുവിനുമാത്രം ഭൂഷണമായിട്ടുള്ളതാണ്. തന്റെ ദാസന്‍മാരോട് ഒരു നിലയ്ക്കും പൊറുത്തുകൂടെന്നോ, അവരെ ശിക്ഷിക്കാതെ വിട്ടയച്ചുകൂടെന്നോ ഉള്ള യാതൊരു പ്രതികാര വികാരവും അല്ലാഹു അവരോടു പുലര്‍ത്തുന്നില്ല.

അറബിസാഹിത്യസാമ്രാട്ടുകളുടെ സാക്ഷ്യം

വിശുദ്ധഖുര്‍ആന്‍ ദൈവികമാണെന്നതിനുള്ള നാലാമത്തെ തെളിവ്. അതിന്റെ നിസ്തുലമായ വിവരണ രീതിയും അസാധാരണമായ സാഹിത്യമഹിമയും അജയ്യമായ വശ്യശക്തിയുമാണ...